To listen you must install Flash Player.

Wednesday 13 August 2014

കുട്ടികളെ എങ്ങനെ വളര്‍ത്താം ..
ഗര്‍ഭകാലത്തെ പീഡനങ്ങള്‍ കുഞ്ഞിനു ദോഷമുണ്ടാക്കും
ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഗര്‍ഭിണിയുടെ പിരിമുറുക്കം കൂട്ടും. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീയെ ഒറ്റപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പീഡനമുറകളാണ്.
അമ്മയുടെ ശാന്തമായ, സമാധാനമുള്ള ഒരു മാനസികാവസ്ഥ കുഞ്ഞിന്റെ മാനസികവളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹവും ധാരണയുമാണ് ഇതില്‍ പ്രധാനം. കുഞ്ഞിന്റെ വരവ് യാദൃച്ഛികമാകരുത്. അത് ദമ്പതികള്‍ 'പ്ലാന്‍' ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. കുഞ്ഞിന്റെ വരവിനെ പ്രതീക്ഷയോടെ രണ്ടുപേരും കാത്തിരിക്കണം. അതൊരാഘോഷമാക്കണം.
രണ്ടു വീട്ടുകാരില്‍നിന്നും വേണ്ടത്ര സ്‌നേഹവും സംരക്ഷണവും അമ്മയ്ക്കു ലഭിക്കണം. ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ ആധിയും പിരിമുറുക്കവും കുട്ടിക്കു പകര്‍ന്നുകിട്ടാതിരിക്കില്ല. വഴക്കിട്ട് അല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ആ കുഞ്ഞിന് സാധാരണ കുട്ടികളെക്കാള്‍ ടെന്‍ഷനും പിരിമുറുക്കവും കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ആരോഗ്യവാനായ ഒരു കുഞ്ഞ് പിറക്കാന്‍ അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ്. ഗര്‍ഭകാലത്ത് പോഷകാഹാരം അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ടല്ലോ. സാധാരണ കഴിക്കുന്നതിനെക്കാള്‍ കുറച്ചുകൂടി പോഷകങ്ങള്‍ അകത്ത് എത്തേണ്ടിയിരിക്കുന്നു.
അസ്വസ്ഥമായ, ആധിയുളവാക്കുന്ന ഒരു കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികവികാസത്തെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക് വയറില്‍ അടിയോ ആഘാതമോ ഉണ്ടായാല്‍ അത് അബോര്‍ഷനിലേക്കോ തൂക്കം കുറഞ്ഞ കുഞ്ഞിന്റെ ജനനത്തിലേക്കോ നയിച്ചെന്നുവരാം. ഈ സുപ്രധാന കാലഘട്ടത്തില്‍ ഭര്‍ത്താവുമായി വഴക്കിടുന്നതും അമ്മായിയമ്മയുമായി സംഘര്‍ഷമുണ്ടാക്കുന്നതും ഒട്ടും ശരിയല്ല.
സ്ഥിരമായി ഭര്‍ത്താവ് വൈകിവരുന്നത് പിരിമുറുക്കത്തിലേക്കേ നയിക്കൂ. ഗര്‍ഭിണിയായ ഭാര്യയെ ഫ്ലറ്റില്‍ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്കു പോകുന്ന ഭര്‍ത്താക്കന്മാര്‍ ഇന്നു ധാരാളമുണ്ടല്ലോ. ജോലിയൊക്കെ ചെയ്യുന്നത് ഗുണം ചെയ്യുമെങ്കിലും രാത്രി പറഞ്ഞ സമയത്തുതന്നെ ഭര്‍ത്താവ് വരാതിരിക്കുമ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കും. കൂട്ടിന് ബന്ധത്തില്‍പ്പെട്ട ഏതെങ്കിലുമൊരു സ്ത്രീ ഉണ്ടെങ്കില്‍ നന്നായിരിക്കും. ജോലിക്കു പോകുന്ന സ്ത്രീയാണെങ്കില്‍ രണ്ടുപേരും ഒരുമിച്ചിറങ്ങുകയും തിരിച്ചെത്തുകയും ചെയ്യുക.
കുട്ടിയില്‍ ഭയം കുത്തിവെക്കരുത്...
ആദ്യനാളുകളില്‍ കുട്ടി കരഞ്ഞാല്‍ അമ്മ താരാട്ടു പാടി ഉറക്കും. കുട്ടി കുറെ വളരുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. എന്നിട്ടും കരച്ചിലടക്കുന്നില്ലെങ്കില്‍, 'കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും' എന്നൊക്കെ പറഞ്ഞ് വിരട്ടാന്‍ തുടങ്ങും. ഭയപ്പെടുത്തുന്ന ചേഷ്ടകള്‍ മാതാപിതാക്കള്‍ കാണിക്കുകയും ചെയ്യും. അവര്‍ കുട്ടിയില്‍ ഭയം കുത്തിവെക്കാനാരംഭിക്കുകയാണ്.
കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിച്ചാല്‍ അമ്മയ്ക്ക് വേവലാതിയാണ്. 'നിങ്ങള്‍ അങ്ങോട്ട് ചെല്ല്. മോന്‍ അവിടെ ഒറ്റയ്ക്കല്ലേ കിടക്കുന്നത്' എന്നു പറഞ്ഞ് ഭര്‍ത്താവിനെ കുട്ടിയുടെ അടുത്തേക്കു വിടും. കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിക്കുന്നത് നല്ലതല്ലേ? മാനസികവളര്‍ച്ചയ്ക്ക് അത്തരം അനുഭവങ്ങള്‍ വേണംതാനും. മോന്റെയടുത്ത് ആരുമില്ല എന്നൊക്കെ പറഞ്ഞ് ബഹളംവെച്ചാല്‍ അത് കുട്ടിയില്‍ ഭയമുണ്ടാക്കാനേ സഹായിക്കൂ.
കുഞ്ഞ് ഇഴയാന്‍ തുടങ്ങിയാല്‍ അമ്മയ്ക്ക് പരിഭ്രമമാണ്. മുറ്റത്തേക്കെങ്ങാന്‍ ഇഴഞ്ഞിറങ്ങിയാല്‍ ഓടിച്ചെന്ന് അമ്മ കുട്ടിയെ വാരിക്കൂട്ടിയെടുക്കും, ഉമ്മവെക്കും, ഓമനിക്കും. ഏതോ ആപത്തില്‍നിന്ന് അമ്മ തന്നെ രക്ഷിച്ചു എന്നായിരിക്കും കുഞ്ഞിനു തോന്നുക. ആ സന്ദേശമാണ് അമ്മയുടെ ചെയ്തികള്‍ കുഞ്ഞിന്റെ തലച്ചോറില്‍ എത്തിക്കുക.
നടക്കാറാകുമ്പോള്‍ കുട്ടി ഒറ്റയ്‌ക്കെങ്ങാന്‍ മുറ്റത്തേക്കിറങ്ങിയാല്‍ ഉണ്ടാകാവുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. 'മോനെ കാണുന്നില്ലല്ലോ' എന്നോ മറ്റോ പറഞ്ഞ് അമ്മ ബഹളംകൂട്ടും. താഴെ എവിടെയെങ്കിലും നില്ക്കുന്നത് കണ്ടാല്‍ ഓടിച്ചെന്ന് വാരിക്കൂട്ടിയെടുത്ത് മാറോടണയ്ക്കും. 'എന്റെ പൊന്നുമോന്‍ ഇനി രാത്രി തനിച്ച് മുറ്റത്തേക്കിറങ്ങല്ലേ' എന്നൊരു താക്കീതു കൊടുക്കുകയും ചെയ്യും. ഒറ്റയ്ക്ക് മുറ്റത്തേക്കിറങ്ങുമ്പോള്‍ കുട്ടി പ്രകൃതിയെ കൂടുതല്‍ മനസ്സിലാക്കും. കുഞ്ഞിനെ സംബന്ധിച്ച് രാവും പകലും ഒരുപോലെയാണ്. രാത്രി വെളിച്ചമില്ല എന്നു മാത്രം. രാത്രിയെ പേടിക്കേണ്ടതാണെന്ന് അച്ഛനമ്മമാരാണ് കുട്ടിയില്‍ കുത്തിവെക്കുന്നത്. അമിതസംരക്ഷണം ഭയത്തിലാണ് കൊണ്ടുചെന്നെത്തിക്കുക. കുഞ്ഞിന്റെ എല്ലാ കാര്യത്തിലും അമ്മ കൂടെയുണ്ടാകും. അഞ്ചാറു വയസ്സാകുന്നതുവരെ കൂടെ കിടത്തി ഉറക്കും. ഭക്ഷണം കൊടുക്കുന്നതില്‍ അമിതതാത്പര്യവും ഉത്കണ്ഠയും കാണിക്കും.
അമിതമായി കുട്ടിയെ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും ദോഷമേ ചെയ്യൂ. തോന്നുമ്പോഴെല്ലാം കുട്ടിയെ എടുത്ത് ഓമനിക്കുന്നത് നമ്മുടെ നാട്ടിലെ പതിവാണ്. കുട്ടിയെ ഇക്കിളിപ്പെടുത്തും, ചിരിപ്പിക്കും, ഒരു പാവ കണക്കേ കളിപ്പിക്കും. കുഞ്ഞ്-അതെത്ര ചെറുതാണെങ്കിലും-ഒരു വ്യക്തിയാണ്. അവന്റെ വ്യക്തിത്വത്തെ അംഗീകരിക്കണം.
കുട്ടി കരയുമ്പോള്‍ അതിനെ എടുത്ത് ഓമനിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. കുട്ടി കരയുന്നത് വിശന്നിട്ടോ അമ്മയുടെ സാമീപ്യത്തിനോ ചൂടുകൊണ്ടോ തണുപ്പുകൊണ്ടോ ഒക്കെ ആയിരിക്കും. അതറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് അഭികാമ്യം. ഒറ്റയ്ക്ക് കിടന്നു കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
കുട്ടി വളര്‍ന്നാലും അവന്റെ ഓരോ കാര്യവും ചെയ്തുകൊടുക്കാന്‍ താത്പര്യപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കുട്ടി ചെയ്യട്ടെ. ജീവിതത്തെ നേരിടാന്‍ അവന്‍ പഠിക്കട്ടെ. നിങ്ങള്‍ എപ്പോഴും കൂടെ ഉണ്ടാകില്ലല്ലോ? അവന്‍ സ്വന്തമായി ഭക്ഷണം കഴിക്കട്ടെ. വസ്ത്രമുടുക്കട്ടെ. സ്വന്തമായി ഗൃഹപാഠം ചെയ്യട്ടെ. പിറന്നുവീഴുമ്പോള്‍ കുട്ടികള്‍ക്ക് ഒന്നിനെയും പേടിയില്ല. വളര്‍ന്നുവരുമ്പോള്‍ എന്തിനെയൊക്കെയാണ് അവര്‍ പേടിക്കുന്നത്! ഇരുട്ടിനെ ഭയക്കുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഭയക്കുന്നു. പാമ്പിനെ, പട്ടിയെ, ഭിക്ഷക്കാരനെ, യക്ഷിയെ, പാലമരത്തെ, പ്രേതങ്ങളെ, പിശാചുക്കളെ- അങ്ങനെ എന്തിനെയെല്ലാം കുട്ടി ഭയക്കുന്നു! ഭൂത പ്രേത പിശാചുക്കളുടെ കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് വിവരിച്ചുകൊടുക്കുന്ന മുത്തശ്ശിമാരും മാതാപിതാക്കളും ധാരാളമുണ്ട്. യക്ഷികളെയും ഗന്ധര്‍വന്മാരെയും കുറിച്ച് വര്‍ണിക്കുന്നതും സാധാരണയാണ്. ഇതൊക്കെ കുട്ടിയില്‍ പേടിയുണ്ടാക്കും. നിലാവുള്ള രാത്രിയില്‍ യക്ഷി വരുമെന്നും വെള്ളിയാഴ്ചകളില്‍ പ്രേതങ്ങള്‍ പുറത്തിറങ്ങുമെന്നുമെല്ലാം പറഞ്ഞുകൊടുക്കുന്നത് ഭയപ്പെടുത്താനേ ഉപകരിക്കൂ. കൊമ്പും വാലുമുള്ള പിശാചിന്റെ കഥയും കുട്ടിയെ ഭയപ്പെടുത്തും. രക്തരക്ഷസ്സ്, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളും ഡ്രാക്കുള തുടങ്ങിയ പുസ്തകങ്ങളും പേടിപ്പെടുത്താതിരിക്കില്ല.
ഭയം കുഞ്ഞിന്റെ ആത്മവിശ്വാസത്തെ കെടുത്തും. പല കാര്യങ്ങളും ചെയ്യുന്നതില്‍നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവനില്‍ ഭയമെന്ന വികാരമില്ല. ഓരോന്നും പറഞ്ഞും പ്രവര്‍ത്തിച്ചും അമിതമായി സംരക്ഷിച്ചും കുഞ്ഞിനെ ഭയത്തിനടിമയാക്കിയാല്‍ കുഞ്ഞിന്റെ ഭാവി തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
കുഞ്ഞ് കരഞ്ഞാല്‍ കാരണം കണ്ടുപിടിച്ച് പരിഹരിക്കുക.
കുഞ്ഞ് ഒറ്റയ്ക്ക് കിടന്ന് കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
ഇഴയാറാകുമ്പോള്‍ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുക.
ആവശ്യമില്ലാതെ കുട്ടിയെ എടുത്ത് ഉമ്മവെക്കുകയും ലാളിക്കുകയും ചെയ്യേണ്ട കാര്യമില്ല.
മാതൃഭുമി

0 comments:

Post a Comment