To listen you must install Flash Player.

Friday 31 October 2014

ആണുങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,,,,...
സന്തുഷ്ടമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ എപ്പോഴും അവരുടെ വായടച്ചുെവക്കുകയും ചെക്ക് ബുക്ക് തുറന്നുെവക്കുകയും വേണം.
-
ഗ്രൗഷോ മാര്‍ക്‌സ്.

സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇടപഴകുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും ധാരാളം ധാരണപ്പിശകുകള്‍ ഉയര്‍ന്നുവരാറുണ്ട്. അവയില്‍ സര്‍വസാധാരണമായവ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്.
അവ ഒഴിവാക്കി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പെരുമാറ്റത്തില്‍ നാമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ആദ്യമായി ഈ വിഷയത്തെ പുരുഷന്റെ കാഴ്ചപ്പാടിലൂടെ നമുക്കു പരിശോധിക്കാം.
സാമീപ്യമെന്ന അനിവാര്യത.
നിങ്ങള്‍ നിങ്ങളുടെ ജീവിതസഖിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. നിങ്ങള്‍ പരസ്പരം വിശ്വസിക്കുന്നു. പങ്കുെവക്കുന്നു. അവള്‍ക്കുവേണ്ടി, അവളെ സന്തോഷിപ്പിക്കാന്‍, നിങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം നിങ്ങള്‍ ചെയ്യുന്നു. ഇത്രയെല്ലാം ചെയ്തിട്ടും അവളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെന്ന തോന്നല്‍ വല്ലപ്പോഴും നിങ്ങളെ അലട്ടാറുണ്ടോ? സായാഹ്നങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം കമ്പനി കൂടുന്നതിലോ കുറച്ച് ഏറെസമയം ക്ലബ്ബുകളിലും മറ്റും ചെലവഴിക്കുന്നതിലോ അവള്‍ അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ടോ?
സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ അസാധാരണമാംവണ്ണം സ്വാര്‍ഥിയാണ് അവളെന്ന് രഹസ്യമായെങ്കിലും നിങ്ങള്‍ പരിതപിക്കാറുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളുടേതു മാത്രമല്ലെന്ന് നിങ്ങള്‍ക്ക് ആശ്വസിക്കാം. മറ്റു പല പുരുഷന്മാര്‍ക്കും അഭിമുഖീകരിക്കേണ്ടിവരാറുള്ള പ്രശ്‌നങ്ങളാണിവ. സ്‌നേഹമയിയായ സ്ത്രീ അവളുടെ പുരുഷന്‍ എപ്പോഴും അടുത്തുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ അശേഷം അസ്വാഭാവികതയില്ല.
ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടെ വൈകാരികാവശ്യങ്ങളില്‍ പ്രമുഖമായ ഒന്നാണ് മേല്‍സൂചിപ്പിച്ച 'സ്വാര്‍ഥത.'
മറ്റെന്തു ചുറ്റുപാടുകളുണ്ടായാലും പ്രിയതമയോടൊപ്പം ചെലവഴിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തുകയെന്നത് പുരുഷന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ ബോധപൂര്‍വമോ അല്ലാതെയോ ഉപേക്ഷവരുത്തുന്ന പുരുഷനെ സ്ത്രീ വെറുക്കുന്നുവെങ്കില്‍ അവളെ അതില്‍ കുറ്റപ്പെടുത്താനാവില്ല.
പെണ്ണുങ്ങളോടും ഭവ്യതയാകാം.
ഭവ്യത സ്ത്രീകളുടെ സ്വാഭാവികപ്രകൃതത്തിന്റെ ഭാഗമാണെന്നും അതിന് ജനിതകപരവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നും നമുക്കറിയാം. ഇതേകാരണങ്ങളാല്‍ത്തന്നെ അത്രയും ഭവ്യത കൂടാതെയാണ് നമ്മുടെ നാട്ടുനടപ്പനുസരിച്ച് പുരുഷന്മാര്‍ ഇണകളോട് പെരുമാറാറുള്ളതെന്നും സത്യമാണ്. ഉദാഹരണത്തിന് 'ഒരു കപ്പ് ചായയിങ്ങെടുക്ക്', എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നിങ്ങനെ ആജ്ഞാരൂപത്തിലാണ് ആണുങ്ങള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളോട് എന്തെങ്കിലും ആവശ്യപ്പെടാറുള്ളത്. മറുത്തൊന്നും പറയാതെ അനുസരിച്ചാല്‍ത്തന്നെയും മിക്ക സ്ത്രീകളും അത്തരം അധികാരസ്വരത്തിലുള്ള പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന രഹസ്യം മിക്ക പുരുഷന്മാരും അറിഞ്ഞുകൊള്ളണമെന്നില്ല. ഈ സമീപനം മാറ്റി സ്ത്രീയോടുള്ള സംസാരത്തില്‍ അല്പം ഭവ്യതയും ആദരവുമെല്ലാം കലര്‍ത്തി പെരുമാറാന്‍ പുരുഷന്‍ തയ്യാറാകുന്നത് സ്ത്രീക്ക് അവളെക്കുറിച്ചുതന്നെയുള്ള മതിപ്പും പുരുഷനോടുള്ള ആദരവും വര്‍ധിപ്പിക്കും.
'ഒരു കപ്പ് ചായയിങ്ങെടുക്ക്' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നോ പറയുന്നതിനു പകരം 'ഞാനിന്ന് വളരെ ക്ഷീണിതനാണ്. ഒരു കപ്പ് ചായയിങ്ങ് എടുക്കാമോ' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടാനൊക്കുമെങ്കില്‍ നന്നായിരുന്നു' എന്നോ പറയുന്ന രീതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നുള്ള ഭവ്യതയാര്‍ന്ന സമീപനം പരസ്പരബന്ധത്തില്‍ തീര്‍ച്ചയായും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. ജീവിതപങ്കാളിയോട് ഭവ്യതയോടെയും ആദരവോടെയും പെരുമാറുന്നതില്‍ കുറച്ചിലൊന്നുമില്ലെന്നും അവരത് ന്യായമായും അര്‍ഹിക്കുന്നു എന്നുമുള്ള വസ്തുത പുരുഷന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറക്കാനും പൊറുക്കാനും കഴിയാത്തവര്‍?
മറക്കാനും പൊറുക്കാനും പുരുഷനെ അപേക്ഷിച്ച് ഏറെ പ്രയാസമാണ് പെണ്ണുങ്ങള്‍ക്ക്. പുരുഷനോട് ഏതെങ്കിലുമൊരു കാരണത്താല്‍ ഒരിക്കല്‍ വെറുപ്പ് തോന്നിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം അവര്‍ മനസ്സില്‍ കൊണ്ടുനടക്കും. സ്ത്രീയെ വൈകാരികമായി വ്രണപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ അഭിപ്രായവ്യത്യാസങ്ങളോ പുരുഷന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും കാലത്ത് സംഭവിച്ചാല്‍ പുരുഷന്‍ അതു മറന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീണ്ടുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ത്രീ അതെടുത്തിട്ട് പുരുഷനെ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. സ്ത്രീപ്രകൃതത്തെക്കുറിച്ചുള്ള ഈ അറിവ് പുരുഷനു രണ്ടു വിധത്തില്‍ ഉപയോഗപ്പെടുത്താം. ഒന്നാമതായി വഴക്കുണ്ടാകുമ്പോള്‍ ഇണയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്താനിടയുള്ള കടുത്ത പദപ്രയോഗങ്ങളും അധിക്ഷേപങ്ങളുമെല്ലാം പരമാവധി നിയന്ത്രിക്കാന്‍ സ്വയം പ്രേരണ ചെലുത്താം. രണ്ടാമതായി സ്ത്രീയില്‍നിന്ന് പഴയ കണക്കുതീര്‍ക്കല്‍ ഏതു സമയത്തുമുണ്ടാകാമെന്ന പ്രതീക്ഷയില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യാം.
ധൈര്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക.
പുരുഷന്മാരെക്കാള്‍ വളരെ വൈകാരികത മുറ്റിയ രീതിയിലാണ് സാധാരണയായി സ്ത്രീകള്‍ സംസാരിക്കാറുള്ളതെന്നു നാം കണ്ടുകഴിഞ്ഞു. ഈ വിധത്തിലുള്ള സ്ത്രീയുടെ സംസാരം അവള്‍ വൈകാരികമായ ഒരുതരം അരക്ഷിതാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കയാണെന്ന തോന്നലാണ് പുരുഷനില്‍ ഉളവാക്കുക. സ്ത്രീപ്രകൃതത്തെ പൊതുവില്‍ പരിഗണിക്കുമ്പോള്‍ ആ തോന്നലില്‍ കുറെ ശരിയുണ്ടെന്ന വസ്തുത സമ്മതിക്കാതെ തരമില്ല. സുരക്ഷിതത്വബോധത്തിന്റെ അഭാവംമൂലം ഉണ്ടാകാനിടയുള്ള വൈകാരികപ്രശ്‌നങ്ങളില്‍നിന്നും രക്ഷനേടാന്‍ സ്ത്രീ,പുരുഷനില്‍നിന്ന് ഇടയ്ക്കിടെ അവളെ ധൈര്യം പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള വാക്കുകളും പെരുമാറ്റങ്ങളും പ്രതീക്ഷിക്കും. അതുകൊണ്ട് പുരുഷന്‍ പതിവു കാര്യമാത്രപ്രസക്ത ശൈലിയില്‍നിന്നും വിട്ടുമാറി വല്ലപ്പോഴുമെങ്കിലും വികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നത് അവന്‍ തന്റെ ഉള്ളറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സ്ത്രീയില്‍ ഉണര്‍ത്തും. അതവള്‍ക്ക് ഏറെ സംതൃപ്തിയും സമാധാനവും നല്കുകയും ചെയ്യും. തന്റെ ഇണയ്ക്കു നല്കാവുന്ന ഏറ്റവും മികച്ച സ്‌നേഹോപഹാരങ്ങളിലൊന്ന് അവള്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റമാണെന്ന കാര്യം പുരുഷന്‍ എപ്പോഴും ഓര്‍മിക്കണം.
കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാം.
ജീവിതം, സുഖദുഃഖസമ്മിശ്രമാണ്. സന്തോഷകരവും അല്ലാത്തവയുമായ മാനസിക- ശാരീരിക അവസ്ഥകളെ നമുക്ക് മാറിമാറി അഭിമുഖീകരിക്കേണ്ടതായി വരും. ഇതില്‍ അസുഖകരങ്ങളായ സംഗതികളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയോ അത്തരം അവസ്ഥകളെ നിങ്ങളെ ഓര്‍മിപ്പിക്കുകയോ ചെയ്യുന്നവരെ കുറ്റപ്പെടുത്താനുള്ള ഒരു പ്രവണത നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണോ?
ആണെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ ഈ ദൗര്‍ബല്യം നിങ്ങളുടേതു മാത്രമല്ലെന്നു നിങ്ങള്‍ക്കു സമാധാനിക്കാം. സ്ത്രീ പലപ്പോഴും ഇത്തരം അസുഖകരങ്ങളായ അവസ്ഥകളിലേക്ക് പുരുഷന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പുരുഷന്‍ അതിനെക്കുറിച്ച് സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍, സ്ത്രീ ഈ വിഷയത്തില്‍ പുരുഷന്റെ കുറ്റപ്പെടുത്തല്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് പുരുഷന്‍ ചിന്തിക്കേണ്ടതുണ്ട്. അവള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അവളുടെ വികാരങ്ങളും ആശങ്കകളും ഇണയുമായി പങ്കുെവക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമായിരിക്കുമെങ്കിലും തന്റെ സ്വസ്ഥതയെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നിലെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റങ്ങള്‍ ഫലത്തില്‍ പുരുഷന്റെ സ്വസ്ഥത നശിപ്പിക്കാറുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും അവളെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീ ബോധപൂര്‍വം അതാഗ്രഹിക്കാനിടയില്ലെന്ന് സ്വയം ബോധ്യപ്പെടുത്തുകയും അവളുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്ന വിധത്തില്‍ പ്രതികരിക്കുകയുമാണ് പുരുഷന്‍ ചെയ്യേണ്ടത്.
അസ്വസ്ഥതയുളവാക്കുന്ന വികാരങ്ങളെ തന്നിലേക്കുതന്നെ ഒതുക്കി അടച്ചുപൂട്ടിെവക്കുന്ന പുരുഷസ്വഭാവം വാസ്തവത്തില്‍ ഒരുതരം ഒളിച്ചോട്ടമാണ്. താത്കാലികമായി അതു ഗുണം ചെയ്‌തേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു വളരെ ദോഷകരമായി ഭവിക്കുമെന്നതു തീര്‍ച്ചയാണ്.
===================
പി.കെ.എ. റഷീദ്‌
(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

0 comments:

Post a Comment