To listen you must install Flash Player.

Thursday, 5 February 2015

വാട്സ് ആപ്പ് ഉപയോഗം സുരക്ഷിതമാക്കാൻ എട്ടു ടിപ്പുകൾ

മെസേജിങ് ആപ്ളിക്കേഷനായ വാട്സ് ആപ്പ് സുരക്ഷിതമാണെന്നു പൊതുവെ ഒരു ധാരണയുണ്ട്. 70 കോടി ഉപയോക്താക്കളുള്ള വാട്സ് ആപ്പിൽ ഒരു മാസം മൂവായിരം കോടി മെസേജുകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പലരും മെസേജ്, ചിത്രങ്ങൾ, വിഡിയോകൾ കൈമാറ്റം ചെയ്യാൻ വാട്സ് ആപ്പ് ആണ് ആശ്രയിക്കുന്നത്. എന്നാൽ പൂർണമായും സുരക്ഷിതമായൊരു ആപ്പല്ല ഇത്. ചില കരുതലുകൾ എടുത്തില്ലെങ്കിൽ ചതിക്കുഴിയിൽ വീഴാനിടയുണ്ട്.
വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പൂർണ സുരക്ഷ ഉറപ്പു വരുത്താൻ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങൾ.
1 വാട്സ് ആപ്പ് ഒരു പിൻ നമ്പറോ പാസ് വേർഡോ ഉപയോഗിച്ച് ലോക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും മറ്റൊരാൾക്കു വാട്സ് ആപ്പ് ദുരുപയോഗം ചെയ്യാനാകില്ല. സുരക്ഷിതമായൊരു ലോക്കിങ് ആപ്ളിക്കേഷൻ ഉപയോഗിച്ചു വേണം ലോക്ക് ചെയ്യാൻ
2 വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ ഫോട്ടോറോളില്‍ നിന്നും ബ്ലോക്ക് ചെയ്യുക
ചിത്രങ്ങൾ അയക്കാൻ ഏറ്റവും സൗകര്യം വാട്സ് ആപ്പ് ആയതിനാൽ നൂറു കണക്കിനു ഫോട്ടോകളാണ് പലരുടേയും ഫോണിൽ വന്നു നിറയുന്നത്. ഇവ തുറക്കുമ്പോൾ ഫോട്ടോ ഗാലറിയിലേക്കും പോകും. ഇതു തടയുന്നതാണ് സുരക്ഷയ്ക്കു നല്ലത്. ഒരു തേർഡ് പാർട്ടി ഫയൽ ആപ് ഉപയോഗിച്ച് ബ്ളോക്ക് ചെയ്യാം.
3 ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്റെ ആവശ്യമില്ല
ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ നമ്മുടെ വാട്ട്‌സ്ആപ്പ് ഉപയോഗവും ഇടപാടുകളും മറ്റുള്ളവർ മനസിലാക്കാനിടയാകും. പ്രൊഫൈലിലെ പ്രൈവസി സെറ്റിംഗ്‌സില്‍ ടേണ്‍ ഓഫ് ചെയ്താൽ പരിഹാരമായി.
4 പ്രൊഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക
പ്രോഫൈല്‍ ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലുള്ളതാണ്. പ്രൈവസി മെനുവില്‍ പോയി കോണ്‍ടാക്റ്റ് ഓണ്‍ലി എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താൽ നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ ചിത്രം കാണാനാകൂ.
5 വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുക
വാട്സ് ആപ്പിന്റേതായി വരുന്ന വരുന്ന മെസേജുകളും ചാറ്റുകളും ഫോട്ടോകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവ വ്യാജമാകാൻ ഇടയുണ്ട് . വാട്സ് ആപ്പ് കമ്പനി ഇ -മെയിൽ വഴി മാത്രമേ നിങ്ങളോടു ബന്ധപ്പെടുകയുള്ളൂ.
6 ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്സ് ആപ്പ് ഡീആക്ടീവേറ്റ് ചെയ്യുക
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടൻ നെറ്റ് വർക്ക് പ്രൊവൈഡറുമായി ബന്ധപ്പെട്ട് സിം കാർഡ് ബ്ളോക്ക് ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പിന്നീട് റീ- ആക്ടിവേറ്റ് ചെയ്യുക. ഒരു നമ്പർ ഉപയോഗിച്ച് ഒരാൾക്കു മാത്രമേ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ.
7 കത്തിയടി ഒഴിവാക്കുക
കാടുകയറിയുള്ള അനാവശ്യമായ ചാറ്റിങ് ഒഴിവാക്കുക. നിങ്ങളുടെ ഫോൺ നമ്പർ, മേൽവിലാസം തുടങ്ങിയ വ്യക്തിപരമായ വിഷയങ്ങള്‍ കൈമാറാതിരിക്കുക. ഫോട്ടോകളും വിഡിയോകളും കൈമാറുമ്പോൾ ശ്രദ്ധിക്കുക.
8 വെബില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യണം
ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ലോഗ് ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് പുറത്തിറക്കിയത്. അതിനാല്‍ തന്നെ ഇതിന്റെ സുരക്ഷയെക്കുറിച്ച് പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്തായാലും ഒരിക്കല്‍ ലോഗ് ഇന്‍ ചെയ്താല്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.


Thursday, 1 January 2015

വീടുനിര്‍മാണം ആയാസരഹിതമാക്കാന്‍ 10 നിര്‍ദേശങ്ങള്‍
സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നം തന്നെയാണ്. പക്ഷേ കാരണങ്ങള്‍ കൊണ്ട് വീടുപണി തുടങ്ങുവാനോ, തുടങ്ങിയാല്‍ തന്നെ തീര്‍ക്കാനോ കഴിയാത്തവരാണ് പലരും. വീടു പണി ആയാസകരമാക്കാന്‍ സഹായിക്കുന്ന 10 നിര്‍ദേശങ്ങള്‍ ഇതാ:
1. വീട് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മിക്കുന്നതെന്ന പൂര്‍ണ ബോധ്യം ഉണ്ടായിരിക്കുക.സ്വന്തം വീട്ടുകാരുടെ ആവശ്യങ്ങളും സൗകര്യങ്ങളും പരിഗണിച്ചുവേണം വീടു പ്ലാന്‍ ചെയ്യേണ്ടത്. ബന്ധുക്കളുടെയോ അയല്‍വാസിയുടെയോ വീട് മാതൃകയാക്കിയാവരുത് വീട് നിര്‍മാണം. പലരുടെയും ആവശ്യങ്ങളും അഭിരുചിയും വ്യത്യസ്തമായിരിക്കും.
2. ബജറ്റ് അനുസരിച്ച് വീട് പ്ലാന്‍ ചെയ്യുക. നിര്‍മിക്കാനുദ്ദേശിക്കുന്ന വീട് ബജറ്റില്‍ ഒതുങ്ങുന്നതായിരിക്കണം. വീട് നിര്‍മാണം തുടങ്ങി മുഴുമിക്കാന്‍ കഴിയാത്ത ഒരു പാട് വീടുകള്‍ നമുക്ക് കാണാന്‍ കഴിയും. ബജറ്റ് താളം തെറ്റുന്നതുമൂലമാണ് ഇങ്ങനെ പലപ്പോഴും സംഭവിക്കുക. ആ അവസ്ഥ നിങ്ങള്‍ക്കും വരാതിരിക്കാന്‍ ശ്രദ്ധിക്കുക
3. പ്ലോട്ട് അനുസരിച്ച വീട് പ്ലാന്‍ ചെയ്യുക. പ്ലോട്ടിന്റെ ഘടനക്കനുസരിച്ച് വിദഗ്ദനായ ആര്‍കിടെക്ടിനെക്കൊണ്ട് വീട് പ്ലാന്‍ ചെയ്യിക്കാം. പ്ലോട്ടിലുള്ള മരങ്ങളെല്ലാം വെട്ടി നിരത്തിയാലേ സൗന്ദര്യമുള്ള വീടുകളുണ്ടാക്കാന്‍ സാധിക്കൂ എന്ന വിശ്വാസം മണ്ടത്തരമാണ്. പരമാവധി മരങ്ങള്‍ നിലനിര്‍ത്തി മനോഹരമായ വീടുകള്‍ ഡിസൈന്‍ ചെയ്യാം
.4. വീടുപണി പെട്ടെന്ന് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. വീടുപണി കഴിയും വിധം പെട്ടെന്ന് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇതു നിര്‍മാണചെലവ് കുറക്കാന്‍ സാധിക്കും.സംഭരിച്ചുവെക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉദാ: മണല്‍, കല്ല് തുടങ്ങിയവ പണി തുടങ്ങും മുമ്പുതന്നെ സംഭരിച്ചുവെക്കുക
.5. പ്ലാനില്‍ അന്തിമ തീരുമാനമെടുത്ത ശേഷം മാത്രം പണി തുടങ്ങുക. വീടിന്റെ പ്ലാന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടാല്‍ മാത്രം പണി തുടങ്ങുക. അന്ധവിശ്വാസങ്ങളുടെയും മറ്റും പേരില്‍ പൊളിച്ചു പണിയുന്നത് നിര്‍മാണച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നുമാത്രമല്ല, വീടു പണിക്ക് കാല താമസം നേരിടാന്‍ കാരണമാകുകയും ചെയ്യും
6. നിര്‍മാണ സാമഗ്രികളുടെ ധാരാളിത്തം ഒഴിവാക്കുക. വീടു നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ മിതമായി ഉപയോഗിക്കുക. ഗുണമേന്മയുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക
.7. പരിസ്ഥിതി സൗഹാര്‍ദ്ദമായ ( Eco friendly) വീട് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. പരമാവധി പ്രകൃതിക്കനുയോജ്യമായ രീതിയില്‍ വീട് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്ന നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുക.പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ വീട് ഡിസൈന്‍ ചെയ്യുക. പരിസ്ഥിതിയോടും പ്രകൃതിയോടും നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍ക്കുക

8.
അജ്ഞതയെ അകറ്റി നിര്‍ത്തുക. നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിനെക്കുറിച്ചു പഠിച്ച ശേഷം മതി വീടുപണി തുടങ്ങാന്‍. എവിടെ നിന്നൊക്കെയോ കിട്ടുന്ന അപക്വമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി വീട് നിര്‍മിക്കാതിരിക്കുക. പല പാകപ്പിഴവുകളും സംഭവിക്കും.

9.
ഇന്റീരിയര്‍ അറിഞ്ഞു ചെയ്യുക. ഇന്റീരിയര്‍ ഡിസൈനിങ് എന്നു വെച്ചാല്‍ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ച് കൊണ്ടുവന്ന് റൂമില്‍ നിറക്കുക എന്നല്ല. വീട്ടിലുള്ളവരുടെയും വീട്ടില്‍ വരുന്നവരുടെയും മനസ്സില്‍ കുളിര്‍മയും ഉന്മേഷവും നിറക്കുന്ന തരത്തില്‍ റൂം ക്രമീകരിക്കുകയാണ് വേണ്ടത്.


10.
വീട് ഉപയോഗിക്കാനുള്ളതാണ്, കാഴ്ചവസ്തുവല്ല. ക്രമീകരണങ്ങള്‍ അലങ്കോലമാകുമെന്നു വിചാരിച്ച് തൊടാനും പിടിക്കാനുമെല്ലാം നിയന്ത്രണങ്ങള്‍ വെക്കാതിരിക്കുക. അതിനനുസരിച്ച് വേണം ഇന്റീരിയറിന്റെ ക്രമീകരണങ്ങള്‍ ചെയ്യേണ്ടത്. ജീവീതം ആയാസത്തോടെ ആസ്വദിച്ചു ജീവിക്കുക

കടപ്പാട്----------Dream home

Thursday, 6 November 2014

ഹൃദയാഘാതമുണ്ടാകുമ്പോൾ

പ്രിയപ്പെട്ടവരേ,
ദയവ് ചെയ്ത് ഇത് വായിക്കൂ.

1.
ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.

2.
നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്

3.
പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.

4.
നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല

5.CPR-cardiopulmonary resuscitation(
ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല
6.
ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ

7.
എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

8.
ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും

9.
നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.

10.
ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെയിൽ കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ,ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.

11.
ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

12.
ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.

from Dr.Siva
(Senior Cardiologist)

Sunday, 2 November 2014

എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നു?
ഡോ. രജനി ടി.ജി.



എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്? ഒറ്റവാക്കില്‍ ഉത്തരം പറയുക പ്രയാസമാണ്. ലൈംഗികതയെപ്പോലെത്തന്നെ ലൈംഗികാതിക്രമങ്ങളും സാമൂഹികവും, മാനസികവും, സാംസ്‌കാരികപരവുമായ ഘടകങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒരൊറ്റ സിദ്ധാന്തംകൊണ്ട് ലൈംഗികപീഡനങ്ങളെ വിവരിക്കുക സാധ്യമല്ല. അതിനാല്‍ കാരണങ്ങളെ പൊതുവേ സാമൂഹികകാരണങ്ങള്‍, മാനസികഘടകങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, സാംസ്‌കാരികപരമായ ഘടകങ്ങള്‍, ടെക്‌നോളജിയിലുള്ള വളര്‍ച്ചകള്‍ എന്നിങ്ങനെ തരംതിരിക്കാം.

'ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം' വാങ്ങാം

1. സാമൂഹികകാരണങ്ങള്‍ (Social view points)
ലൈംഗികതയെക്കുറിച്ചുള്ള സാമൂഹികമായ വിശ്വാസങ്ങള്‍, കാഴ്ചപ്പാടുകള്‍, പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള ധാരണകള്‍, സ്ത്രീപുരുഷ അസമത്വം, കലാപങ്ങള്‍, താഴ്ന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങള്‍, റേപ്പിനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തുടങ്ങിയവ സാമൂഹികകാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇനി ഇവയോരോന്നിനെയും കുറിച്ച് വിശദമായി വിവരിക്കാം.
ഒരാളുടെ ലൈംഗികതയില്‍ അയാളുടെ സാമൂഹികചുറ്റുപാടുകളും വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഉദാഹരണത്തിന് വിവാഹത്തിനു മുന്‍പ് ലൈംഗികബന്ധം പാടില്ലായെന്നും ഭാര്യയോടോ ഭര്‍ത്താവിനോടോ മാത്രമേ ലൈംഗികബന്ധം പുലര്‍ത്തുവാന്‍ പാടുള്ളൂവെന്നും ഇന്ത്യന്‍സമൂഹം വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ ഒരാളുടെ ലൈംഗികതാത്പര്യങ്ങളെ സ്വാധീനിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരില്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധങ്ങളോ വിവാഹേതരബന്ധങ്ങളോ ഭയം, കുറ്റബോധം, നാണക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ കാരണമാവുന്നു. ചിലര്‍ ഇത്തരത്തിലുള്ള സാമൂഹികകാഴ്ചപ്പാടുകളോട് നീരസം പ്രകടിപ്പിക്കുകയോ അത്തരം നിബന്ധനകളില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അങ്ങനെയുള്ളവരില്‍ സാമൂഹികചട്ടക്കൂടിനു പുറത്തുചാടാനുള്ള വെമ്പല്‍ അധികമായിരിക്കും.
 

തന്മൂലം സാമൂഹികാംഗീകാരം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള ബന്ധങ്ങളില്‍ ചെന്നു ചാടുവാനുള്ള പ്രവണതയും കൂടിയിരിക്കും. ഇവരില്‍ ലൈംഗികകാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള താത്പര്യം പ്രകടമാക്കുവാനുള്ള സാധ്യതയും ഉണ്ടായിരിക്കും.

പുരുഷന്റെ ലൈംഗികതൃഷ്ണയെക്കുറിച്ചും പൂര്‍ത്തീകരണത്തെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് പീഡനങ്ങള്‍ക്കു കാരണമാവുന്നുവെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീയെക്കാള്‍ പുരുഷന് ശാരീരികശക്തിയുണ്ടെന്നും, പുരുഷനാണ് ലൈംഗികവേഴ്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടതെന്നും, സ്ത്രീ പുരുഷന് ഭോഗിക്കാനുള്ളതാണെന്നുമുള്ള വിശ്വാസങ്ങള്‍ ഇതില്‍ ചിലതാണ്. കൗമാരത്തില്‍ മുളപൊട്ടുന്ന ലൈംഗികവികാരങ്ങള്‍ക്കൊപ്പം ഓരോ സമൂഹത്തില്‍ നിലനില്ക്കുന്ന ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളും മനസ്സിലുറയ്ക്കപ്പെടുന്നു. പുരുഷന്റെ വരുതിക്ക് നില്‌ക്കേണ്ടവളും ഭോഗിക്കപ്പെടേണ്ടവളുമാണ് സ്ത്രീയെന്നു വിശ്വസിക്കുന്നവര്‍, ലൈംഗികത തെറ്റായ രീതിയില്‍ പ്രകടപ്പിക്കുവാനുള്ള സാധ്യത ഏറെയാണ്.

പുരുഷന്റെ ലൈംഗികത എങ്ങനെയാണ് സാമൂഹികവത്കരിക്കപ്പെട്ടിരിക്കുന്നത് (Socialism) എന്നതിനനുസരിച്ചാണ് അവന്‍ ലൈംഗികത പ്രകടിപ്പിക്കുന്നതെന്ന ഒരു വാദഗതിയും നിലവിലുണ്ട്. ലൈംഗികതയില്‍ മുന്‍കൈയെടുക്കേണ്ടതും താത്പര്യം കാണിക്കേണ്ടതും ആണുങ്ങളാണെന്നും, സ്ത്രീകള്‍ സ്വയംനിയന്ത്രിക്കേണ്ടതും ആണുങ്ങളോട് പരിധികള്‍ വെക്കേണ്ടതുമാണെന്നും പൊതുവേ കരുതപ്പെടുന്നു. ഈ വിശ്വാസങ്ങള്‍ ടിവി, സിനിമ, അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവയിലൂടെ പ്രചാരം നേടുന്നു. കല്യാണം കഴിക്കുന്നതിനു മുന്‍പ് നായകന്‍ ചുംബിക്കാനൊരുങ്ങുമ്പോള്‍ നായിക കുതറിയോടുന്നതും മണിയറയില്‍ പുരുഷന്‍ മുന്‍കൈയെടുക്കുന്നതും ഇന്ത്യന്‍സിനിമകളില്‍ സാധാരണമാണല്ലോ. ഇത് നേരത്തേ സൂചിപ്പിച്ച വിശ്വാസങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ചില അശ്ലീലചിത്രങ്ങളില്‍ സ്ത്രീകളെ ബലാത്കാരം ചെയ്യാന്‍ ശ്രമിക്കുന്നതായും ആദ്യം വിരോധം പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ പിന്നീട് സഹകരിക്കുകയും രതിമൂര്‍ച്ഛ അനുഭവിക്കുന്നതുമായി ചിത്രീകരിക്കാറുണ്ട്. ഇത്തരം ദൃശ്യങ്ങളിലൂടെ സ്ത്രീയില്‍ മേധാവിത്വം സ്ഥാപിക്കുന്നതും ആക്രമിക്കുന്നതും പുരുഷന്റെ വീരത്വമായി പ്രഖ്യാപിക്കുന്നു. ഇതും ബലാത്കാരം ചെയ്യാനുള്ള വാസനയെ പ്രോത്സാഹിപ്പിക്കുന്നു. മാത്രവുമല്ല സ്ത്രീ ആദ്യം എതിര്‍ക്കുമെങ്കിലും പിന്നീട് സഹകരിച്ചുകൊള്ളുമെന്നും സന്തോഷിക്കുമെന്നുമുള്ള തെറ്റായ ധാരണ വളര്‍ത്തുവാനും ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കാരണമാവുന്നു.
ലൈംഗികപീഡനങ്ങള്‍ക്കു കാരണം സമൂഹത്തില്‍ നിലനില്ക്കുന്ന സ്ത്രീ-പുരുഷ അസമത്വം (Gender Inequality) മൂലമാണെന്നും പുരുഷന്റെ മേല്‍ക്കോയ്മ (Superiority) കൊണ്ടാണെന്നും വാദഗതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരാളില്‍ മേല്‍ക്കോയ്മ നേടുവാനും അധികാരം സ്ഥാപിച്ചെടുക്കുവാനുമാണ് (Power establishment) ബലാത്കാരം ചെയ്യുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയില്‍ പലതരത്തിലുള്ള (മാനസികമോ ശാരീരികമോ) ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരിക്കുകയും തന്മൂലം താന്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരനാണെന്ന ചിന്ത അയാളില്‍ രൂഢമാവുകയും ചെയ്യുന്നു. മനോരോഗം, അംഗവൈകല്യം തുടങ്ങിയവ ഉള്ളവരില്‍ ഇത്തരത്തിലുള്ള അപകര്‍ഷബോധം കാണാവുന്നതാണ്. ആത്മവിശ്വാസമില്ലായ്മയും ആത്മാഭിമാനക്കുറവുമെല്ലാം മറികടക്കുവാനും മറ്റൊരാളില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള അവസരമായാണ് ബലാത്സംഗത്തെ ഇത്തരം വൈകല്യമുള്ളവര്‍ വിലയിരുത്തുന്നത്. ഇരയെ സംതൃപ്തിപ്പെടുത്തിയെന്നും, ഇണചേരല്‍ ആസ്വദിച്ചെന്നുമുള്ള തോന്നല്‍ ഇത്തരക്കാരിലുണ്ടാകാം. നല്ലൊരു ശതമാനം ബലാത്കാരങ്ങളും അധികാരം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് കരുതപ്പെടുന്നു.

ഫെമിനിസ്റ്റ് വാദഗതി അനുസരിച്ച് സ്ത്രീകളെ പേടിപ്പിച്ചുനിര്‍ത്തുവാനും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള ആഗ്രഹത്തിന്റെ ഒരു പ്രതിഫലനമാണ് ബലാത്കാരമെന്നത്. പുരുഷമേധാവിത്വവും അധികാരവും കൂടുതലായി അംഗീകരിക്കുന്ന സമൂഹത്തില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ച തോതില്‍ കണ്ടുവരുന്നു. സ്ത്രീ സാമ്പത്തികമായും മാനസികമായും പുരുഷന് ഏറെ വിധേയയായി നില്ക്കുന്ന സമൂഹത്തില്‍ പുരുഷന്റെ മേല്‍ക്കോയ്മ അധികമായിരിക്കും. സ്ത്രീ തന്റെ തണലില്‍ ജീവിക്കേണ്ടവളാണെന്നും തന്നെ അനുസരിക്കേണ്ടവളാണെന്നുമുള്ള തോന്നല്‍ ആണിലും, പുരുഷനു കീഴ്‌പ്പെട്ട് ജീവിക്കേണ്ടവളാണ് താനെന്ന് സ്ത്രീയും വിചാരിക്കുന്നു. ഇവിടെ മാനസികമായ ഒരു കീഴ്‌പ്പെടലാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ സ്ത്രീ വെറുമൊരു ഉപഭോഗവസ്തു മാത്രമാണ്.

സമൂഹത്തില്‍ നിലനില്ക്കുന്ന കലാപങ്ങളുടെയും അതിക്രമങ്ങളുടെയും ഒരുത്പന്നമാണ് ലൈംഗികപീഡനങ്ങളെന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുന്നു. ചിലപ്പോഴൊക്കെ വ്യക്തിയോടോ, സമൂഹത്തിനോടോ അമിതമായുണ്ടാകുന്ന കോപം ബലാത്കാരങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇതിനെ Anger rape അഥവാ Corrective rape എന്നു പറയുന്നു.
ഇരയോട് അതിരുകവിഞ്ഞ കോപം ഉണ്ടാവുകയും ആ വ്യക്തിയെ തോല്പിക്കുവാനും വേദനിപ്പിക്കുവാനും ബലാത്സംഗം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമാര്‍ഗമെന്ന് പീഡകന്‍ വിശ്വസിക്കുന്നു. ശാരീരികമായി ക്ഷതമേല്പിക്കല്‍ ഇത്തരം പീഡനങ്ങളില്‍ അധികമായിരിക്കും.

ദാരിദ്ര്യവും താഴ്ന്ന വരുമാനവും ജീവിതസാഹചര്യങ്ങളും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാവാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ വളര്‍ന്ന കുട്ടികളില്‍ അക്രമവാസന പൊതുവേ ഏറിയിരിക്കും. തങ്ങള്‍ക്കു ലഭിക്കാത്ത സ്‌നേഹം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ സമ്പന്നരോടും സമൂഹത്തിനോട് പൊതുവായും ദേഷ്യത്തിനും പകയ്ക്കും കാരണമാവുന്നു. മുതിരുമ്പോള്‍ ഇത്തരം വികാരങ്ങള്‍ പീഡനത്തിലേക്കു വഴിമാറുന്നു. ചെറുപ്പകാലത്തിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍, മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയവ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള വാസന അധികമാക്കുന്നു. പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇത്തരം കയ്പുനിറഞ്ഞ ബാല്യമുണ്ടാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. റാഗിങ്ങിന് വിധേയമായവരില്‍ കാണപ്പെടുന്ന ഒരു ചിന്താഗതിയാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാവുക. താനനുഭവിച്ചത് മറ്റൊരാളുംകൂടി അനുഭവിക്കണമെന്ന തോന്നലും വാശിയും മറ്റൊരാളെ പീഡിപ്പിക്കുന്നതിന് കാരണമാവുന്നു.

സോഷ്യല്‍ ലേണിങ് തിയറി (Social Learning Theory) അനുസരിച്ച് ലൈംഗികാതിക്രമങ്ങള്‍ സമൂഹത്തില്‍നിന്ന് അനുകരണം വഴിയും, സമൂഹത്തില്‍ നിലനില്ക്കുന്ന ചില മിഥ്യാധാരണകളില്‍നിന്നും ആര്‍ജിച്ചെടുത്തവയാണെന്നാണ്. ലൈംഗികസ്വഭാവങ്ങള്‍ ഒരു പരിധിവരെ മനുഷ്യര്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്, സാധാരണമായതും അസാധാരണമായതും. ചില സന്ദര്‍ഭങ്ങളില്‍ ഒരു മാനഭംഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ (ഉദാ: ബസ്സില്‍വെച്ച് മാനഭംഗം ചെയ്യുന്നത്) അതേ തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണാം. അനുകരണമാവാം ഇതിനു കാരണം. പീഡനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും സമൂഹം ഈ വിഷയങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകളാണ് റേപ്പിന് കാരണക്കാരെന്നും, അവരുടെ വസ്ത്രങ്ങളോ, സ്വഭാവങ്ങളോ ബലാത്കാരത്തെ ക്ഷണിച്ചുവരുത്തിയതാണെന്നും, മുറിവുകളോ ചതവുകളോ ഇല്ലാത്തത് അവര്‍ സഹകരിച്ചുവെന്നതിന് തെളിവാണെന്നതുമായ മിഥ്യാധാരണകള്‍ സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ധാരണകളും ബലാത്കാരങ്ങളെ വര്‍ധിപ്പിക്കുന്നു.

2. മാനസികഘടകങ്ങള്‍(Psychological Factors)

ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും ഉണ്ടാകുന്നയാളുകളില്‍ പ്രത്യേകതരം മനോവ്യാപാരങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇക്കൂട്ടര്‍ക്ക് മനോരോഗമോ, മനോവൈകല്യങ്ങളോ, വ്യക്തിത്വത്തിലെ അപാകതകളോ (Personality disorders) രോഗങ്ങളോ ഉണ്ടായിരിക്കാമെന്നതാണ്. വളരെയധികം അക്രമവാസനയും അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രവൃത്തികളിലേര്‍പ്പെടുന്നതും ഇക്കൂട്ടരില്‍ സാധാരണമാണ്. വൈകാരികമായ ബന്ധങ്ങളിലെ തകര്‍ച്ചയും മറ്റുള്ളവരുമായി ഒത്തുപോകുവാന്‍ കഴിയാത്തതും ഇത്തരക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ, വേറൊരാളുടെ ഭാഗത്തുനിന്ന് കാര്യങ്ങള്‍ നോക്കിക്കാണുവാനുള്ള കഴിവോ ഇവര്‍ക്ക് കുറവായിരിക്കും. താനെന്തെങ്കിലും തെറ്റു ചെയ്തുവെന്നോ, തന്റെ പ്രവൃത്തിമൂലം ഇരയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നോ ഇവര്‍ ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും നിഷേധിക്കുവാനായിരിക്കും ഇവര്‍ താത്പര്യപ്പെടുക. ലൈംഗികമായി മറ്റുള്ളവരെ പീഡിപ്പിക്കുന്നതായുള്ള മനോകല്പനകളില്‍ ഇവര്‍ താത്പര്യം കാണിക്കാറുണ്ടെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

അമര്‍ത്തിവെച്ച ലൈംഗികവികാരങ്ങള്‍, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള അവസരമില്ലായ്മകള്‍ തുടങ്ങിയവ ബലാത്കാരങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരില്‍ ലൈംഗികവാഞ്ഛകളെക്കാളും കീഴടക്കാനുള്ള ത്വരയാണ് സാധാരണയായി മുന്നിട്ടുനില്ക്കാറുള്ളത്.

സ്ത്രീകളോട് പൊതുവേ വെച്ചുപുലര്‍ത്തുന്ന ദേഷ്യവും പകയും പീഡനങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഒരു സ്ത്രീയെ കീഴ്‌പ്പെടുത്തി, ദേഷ്യം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് റേപ്പെന്നത്. ചിലര്‍ക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചുള്ള അതിരുകടന്ന മിഥ്യാധാരണകള്‍ റേപ്പ് ചെയ്യുവാന്‍ പ്രചോദനമാകുന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയോ, ചേഷ്ടകളോ തന്നോട് ലൈംഗികബന്ധം പുലര്‍ത്താന്‍ താത്പര്യപ്പെടുന്നുവെന്നതിനുള്ള സൂചനകളായി ഇക്കൂട്ടര്‍ തെറ്റിദ്ധരിക്കുന്നു. യൗവനത്തിന് വളരെ മുന്‍പുള്ള ലൈംഗികബന്ധങ്ങളും ലൈംഗികചൂഷണങ്ങളും, മുതിരുമ്പോള്‍ മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള താത്പര്യത്തെ ജനിപ്പിക്കാറുണ്ട്. സ്വയംനിയന്ത്രണം നഷ്ടമാവുന്നതും സാമൂഹികമായ അതിരുകള്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തതും ലൈംഗികതയോടുള്ള അമിതമായ അഭിനിവേശവും ഇങ്ങനെയുള്ളവരില്‍ സാധാരണമാണ്.

3. വ്യക്തിത്വത്തിലെ സവിശേഷതകള്‍
പീഡിപ്പിക്കുന്നയാളുകള്‍ക്ക് പലതരം മനോവൈകല്യങ്ങളും വ്യക്തിത്വത്തില്‍ അപാകതകളും കണ്ടുവരാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തല്‍ (Sadism) സമൂഹത്തിന് എതിരായുള്ള കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണതകള്‍ (അിശേീെരശമഹ), മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ സഹാനുഭൂതി പ്രകടിപ്പിക്കുവാനോ കഴിയാതിരിക്കല്‍ തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്. സാഡിസ്റ്റുകള്‍ അഥവാ മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ബലാത്കാരം ചെയ്യുന്നത് പലപ്പോഴും കാര്യമായ പ്ലാനോടുകൂടിയായിരിക്കും. ഇരയെ കൊല്ലുവാനുള്ള സാധ്യതയും അധികമായിരിക്കും.

മദ്യവും മയക്കുമരുന്നും ലൈംഗികപീഡനങ്ങളെ കൂട്ടുമെന്നൊരു കാഴ്ചപ്പാട് നിലനില്ക്കുന്നുണ്ട്. മനോവൈകല്യമുള്ളവര്‍ ലഹരിക്കടിമപ്പെടുമ്പോള്‍ അക്രമവാസനയും മറ്റുള്ളവരുടെമേല്‍ അധീശത്വം നേടുവാനുള്ള താത്പര്യവും വര്‍ധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതോടെ ഇവര്‍ ലൈംഗികാക്രമണത്തിനു മുതിരുന്നു. പീഡനം നടത്തുമ്പോള്‍, അന്‍പതു മുതല്‍ അറുപതു ശതമാനം പീഡകരും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യം ഉപയോഗിക്കുമ്പോള്‍ സ്വയംനിയന്ത്രിക്കുവാനുള്ള കഴിവ് നഷ്ടമാവുന്നു (Disinhibition). ഇത് പീഡനത്തിന് കാരണമാവുന്നു. എങ്കിലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ എല്ലാവരും ലൈംഗികപീഡനം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

4. സാംസ്‌കാരികഘടകങ്ങളും മൂല്യങ്ങളും (Cultural factors and Values)

ലൈംഗികതയില്‍, അതതു രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍, വിദ്യാഭ്യാസകാലത്ത്, പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ലൈംഗികബന്ധം പുലര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പഠനകാലത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതാണെന്ന മൂല്യമാണ് പണ്ടുമുതലേ നാം കുട്ടികളെ പഠിപ്പിക്കുന്നത്. അതുപോലെ വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന ചിന്താഗതിയും ശക്തമാണ്. അതാണ് കന്യാദാനം എന്ന ചടങ്ങ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുവാനുള്ള പ്രേരണ ചെലുത്തുന്നു.


ചില രാജ്യങ്ങളില്‍ സെക്‌സിനെക്കുറിച്ച് മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് സംസാരിക്കുന്നതുപോലും നിഷിദ്ധമാണ്. ഈയടുത്തകാലംവരെ ഇന്ത്യയിലും സെക്‌സിനെക്കുറിച്ച് സംസാരിക്കുവാനും ലൈംഗികപീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സമ്മതിക്കാനുമുള്ള വിമുഖത പ്രകടമായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു ദേശീയസെമിനാറില്‍ ഞാന്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ അപൂര്‍വമായേ നടക്കുന്നുള്ളുവെന്നും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി എന്തിനാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ രഹസ്യമായിട്ടെങ്കിലും അന്ന് ഉയര്‍ന്നുവന്നിരുന്നു. സെക്‌സിനെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനങ്ങളാണ് ഇതൊക്കെ.

ചില സമൂഹങ്ങളില്‍ ആണിനും പെണ്ണിനും അടുത്തിടപഴകുവാനോ സംസാരിക്കുവാനോ ഇന്നും അനുവാദമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്‌കൂളുകളും ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിലനില്ക്കുന്നുണ്ട്. ഇത് എതിര്‍ലിംഗത്തില്‍പ്പെട്ടവരെ മനസ്സിലാക്കുവാനും ഇടപഴകാനുമുള്ള സാഹചര്യങ്ങളെ കുറയ്ക്കുകയും വികലമായ കാഴ്ചപ്പാടുകളോടെ വളരുവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ചിലപ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം.

5. ടെക്‌നോളജിയുടെ വളര്‍ച്ചയും ലൈംഗികാതിക്രമങ്ങളും

ടെക്‌നോളജിയിലെ പുരോഗതികള്‍ പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം അറിവിന്റെ ലോകത്ത് വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കി. ഒരു വിരല്‍ത്തുമ്പിന്റെ ചലനം അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. അറിവ് ആരുടേയും കുത്തകയല്ല എന്ന തിരിച്ചറിവ് വളര്‍ന്നുവന്നു. പക്ഷേ, ഈ വിപ്ലവം ദോഷകരമായ പലതിനും വഴിതെളിയിക്കുകയും ചെയ്തു. ഒരു പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കൗമാരക്കാര്‍ സെക്‌സിനെക്കുറിച്ച് മനസ്സിലാക്കിയത് പുസ്തകങ്ങളിലൂടെയും കൂട്ടുകാരുമായി സംശയങ്ങള്‍ പങ്കുവെച്ചുമാണ്. വിവാഹശേഷമാണ് പലരും ലൈംഗികബന്ധം പുലര്‍ത്തിയതും, അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും. പക്ഷേ, ഇന്നിപ്പോള്‍ കൗമാരക്കാരും ചെറിയ കുട്ടികള്‍പോലും സെക്‌സ് എന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ സെക്‌സ് വീഡിയോകളും ചിത്രങ്ങളും കാണുന്നു. ഭൂരിഭാഗം അശ്ലീലചിത്രങ്ങളും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും വികലമായ ഭാവനയോടുകൂടിയതുമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാവുകയും കണ്ടതെല്ലാം അനുകരിക്കാനുള്ള താത്പര്യം ജനിക്കുകയും ചെയ്യുന്നു. സെക്‌സിനോടു ബന്ധപ്പെട്ട മൂല്യങ്ങള്‍ മനസ്സിലാക്കാതെ അതു വെറുമൊരു ശാരീരികപ്രക്രിയ എന്ന നിലയിലേക്ക് അധഃപതിക്കുന്നു. കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുവാന്‍ അശ്ലീലചിത്ര(Pornography)ങ്ങളുടെ അതിപ്രസരം ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നുവെന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ചചെയ്തത്. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഒരൊറ്റ സിദ്ധാന്തംകൊണ്ടോ, ഘടകംകൊണ്ടോ ഇതിനെ പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയുകയില്ല.
സമഗ്രമായ വിശകലനങ്ങളും ശാസ്ത്രീയപഠനങ്ങളും ഇനിയും ആവശ്യമാണ്.

(ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം



Friday, 31 October 2014

ആണുങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,,,,...
സന്തുഷ്ടമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ എപ്പോഴും അവരുടെ വായടച്ചുെവക്കുകയും ചെക്ക് ബുക്ക് തുറന്നുെവക്കുകയും വേണം.
-
ഗ്രൗഷോ മാര്‍ക്‌സ്.

സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇടപഴകുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും ധാരാളം ധാരണപ്പിശകുകള്‍ ഉയര്‍ന്നുവരാറുണ്ട്. അവയില്‍ സര്‍വസാധാരണമായവ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്.
അവ ഒഴിവാക്കി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പെരുമാറ്റത്തില്‍ നാമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ആദ്യമായി ഈ വിഷയത്തെ പുരുഷന്റെ കാഴ്ചപ്പാടിലൂടെ നമുക്കു പരിശോധിക്കാം.
സാമീപ്യമെന്ന അനിവാര്യത.
നിങ്ങള്‍ നിങ്ങളുടെ ജീവിതസഖിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. നിങ്ങള്‍ പരസ്പരം വിശ്വസിക്കുന്നു. പങ്കുെവക്കുന്നു. അവള്‍ക്കുവേണ്ടി, അവളെ സന്തോഷിപ്പിക്കാന്‍, നിങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം നിങ്ങള്‍ ചെയ്യുന്നു. ഇത്രയെല്ലാം ചെയ്തിട്ടും അവളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെന്ന തോന്നല്‍ വല്ലപ്പോഴും നിങ്ങളെ അലട്ടാറുണ്ടോ? സായാഹ്നങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം കമ്പനി കൂടുന്നതിലോ കുറച്ച് ഏറെസമയം ക്ലബ്ബുകളിലും മറ്റും ചെലവഴിക്കുന്നതിലോ അവള്‍ അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ടോ?
സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ അസാധാരണമാംവണ്ണം സ്വാര്‍ഥിയാണ് അവളെന്ന് രഹസ്യമായെങ്കിലും നിങ്ങള്‍ പരിതപിക്കാറുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളുടേതു മാത്രമല്ലെന്ന് നിങ്ങള്‍ക്ക് ആശ്വസിക്കാം. മറ്റു പല പുരുഷന്മാര്‍ക്കും അഭിമുഖീകരിക്കേണ്ടിവരാറുള്ള പ്രശ്‌നങ്ങളാണിവ. സ്‌നേഹമയിയായ സ്ത്രീ അവളുടെ പുരുഷന്‍ എപ്പോഴും അടുത്തുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ അശേഷം അസ്വാഭാവികതയില്ല.
ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടെ വൈകാരികാവശ്യങ്ങളില്‍ പ്രമുഖമായ ഒന്നാണ് മേല്‍സൂചിപ്പിച്ച 'സ്വാര്‍ഥത.'
മറ്റെന്തു ചുറ്റുപാടുകളുണ്ടായാലും പ്രിയതമയോടൊപ്പം ചെലവഴിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തുകയെന്നത് പുരുഷന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ ബോധപൂര്‍വമോ അല്ലാതെയോ ഉപേക്ഷവരുത്തുന്ന പുരുഷനെ സ്ത്രീ വെറുക്കുന്നുവെങ്കില്‍ അവളെ അതില്‍ കുറ്റപ്പെടുത്താനാവില്ല.
പെണ്ണുങ്ങളോടും ഭവ്യതയാകാം.
ഭവ്യത സ്ത്രീകളുടെ സ്വാഭാവികപ്രകൃതത്തിന്റെ ഭാഗമാണെന്നും അതിന് ജനിതകപരവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നും നമുക്കറിയാം. ഇതേകാരണങ്ങളാല്‍ത്തന്നെ അത്രയും ഭവ്യത കൂടാതെയാണ് നമ്മുടെ നാട്ടുനടപ്പനുസരിച്ച് പുരുഷന്മാര്‍ ഇണകളോട് പെരുമാറാറുള്ളതെന്നും സത്യമാണ്. ഉദാഹരണത്തിന് 'ഒരു കപ്പ് ചായയിങ്ങെടുക്ക്', എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നിങ്ങനെ ആജ്ഞാരൂപത്തിലാണ് ആണുങ്ങള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളോട് എന്തെങ്കിലും ആവശ്യപ്പെടാറുള്ളത്. മറുത്തൊന്നും പറയാതെ അനുസരിച്ചാല്‍ത്തന്നെയും മിക്ക സ്ത്രീകളും അത്തരം അധികാരസ്വരത്തിലുള്ള പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന രഹസ്യം മിക്ക പുരുഷന്മാരും അറിഞ്ഞുകൊള്ളണമെന്നില്ല. ഈ സമീപനം മാറ്റി സ്ത്രീയോടുള്ള സംസാരത്തില്‍ അല്പം ഭവ്യതയും ആദരവുമെല്ലാം കലര്‍ത്തി പെരുമാറാന്‍ പുരുഷന്‍ തയ്യാറാകുന്നത് സ്ത്രീക്ക് അവളെക്കുറിച്ചുതന്നെയുള്ള മതിപ്പും പുരുഷനോടുള്ള ആദരവും വര്‍ധിപ്പിക്കും.
'ഒരു കപ്പ് ചായയിങ്ങെടുക്ക്' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നോ പറയുന്നതിനു പകരം 'ഞാനിന്ന് വളരെ ക്ഷീണിതനാണ്. ഒരു കപ്പ് ചായയിങ്ങ് എടുക്കാമോ' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടാനൊക്കുമെങ്കില്‍ നന്നായിരുന്നു' എന്നോ പറയുന്ന രീതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നുള്ള ഭവ്യതയാര്‍ന്ന സമീപനം പരസ്പരബന്ധത്തില്‍ തീര്‍ച്ചയായും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. ജീവിതപങ്കാളിയോട് ഭവ്യതയോടെയും ആദരവോടെയും പെരുമാറുന്നതില്‍ കുറച്ചിലൊന്നുമില്ലെന്നും അവരത് ന്യായമായും അര്‍ഹിക്കുന്നു എന്നുമുള്ള വസ്തുത പുരുഷന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറക്കാനും പൊറുക്കാനും കഴിയാത്തവര്‍?
മറക്കാനും പൊറുക്കാനും പുരുഷനെ അപേക്ഷിച്ച് ഏറെ പ്രയാസമാണ് പെണ്ണുങ്ങള്‍ക്ക്. പുരുഷനോട് ഏതെങ്കിലുമൊരു കാരണത്താല്‍ ഒരിക്കല്‍ വെറുപ്പ് തോന്നിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം അവര്‍ മനസ്സില്‍ കൊണ്ടുനടക്കും. സ്ത്രീയെ വൈകാരികമായി വ്രണപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ അഭിപ്രായവ്യത്യാസങ്ങളോ പുരുഷന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും കാലത്ത് സംഭവിച്ചാല്‍ പുരുഷന്‍ അതു മറന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീണ്ടുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ത്രീ അതെടുത്തിട്ട് പുരുഷനെ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. സ്ത്രീപ്രകൃതത്തെക്കുറിച്ചുള്ള ഈ അറിവ് പുരുഷനു രണ്ടു വിധത്തില്‍ ഉപയോഗപ്പെടുത്താം. ഒന്നാമതായി വഴക്കുണ്ടാകുമ്പോള്‍ ഇണയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്താനിടയുള്ള കടുത്ത പദപ്രയോഗങ്ങളും അധിക്ഷേപങ്ങളുമെല്ലാം പരമാവധി നിയന്ത്രിക്കാന്‍ സ്വയം പ്രേരണ ചെലുത്താം. രണ്ടാമതായി സ്ത്രീയില്‍നിന്ന് പഴയ കണക്കുതീര്‍ക്കല്‍ ഏതു സമയത്തുമുണ്ടാകാമെന്ന പ്രതീക്ഷയില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യാം.
ധൈര്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക.
പുരുഷന്മാരെക്കാള്‍ വളരെ വൈകാരികത മുറ്റിയ രീതിയിലാണ് സാധാരണയായി സ്ത്രീകള്‍ സംസാരിക്കാറുള്ളതെന്നു നാം കണ്ടുകഴിഞ്ഞു. ഈ വിധത്തിലുള്ള സ്ത്രീയുടെ സംസാരം അവള്‍ വൈകാരികമായ ഒരുതരം അരക്ഷിതാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കയാണെന്ന തോന്നലാണ് പുരുഷനില്‍ ഉളവാക്കുക. സ്ത്രീപ്രകൃതത്തെ പൊതുവില്‍ പരിഗണിക്കുമ്പോള്‍ ആ തോന്നലില്‍ കുറെ ശരിയുണ്ടെന്ന വസ്തുത സമ്മതിക്കാതെ തരമില്ല. സുരക്ഷിതത്വബോധത്തിന്റെ അഭാവംമൂലം ഉണ്ടാകാനിടയുള്ള വൈകാരികപ്രശ്‌നങ്ങളില്‍നിന്നും രക്ഷനേടാന്‍ സ്ത്രീ,പുരുഷനില്‍നിന്ന് ഇടയ്ക്കിടെ അവളെ ധൈര്യം പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള വാക്കുകളും പെരുമാറ്റങ്ങളും പ്രതീക്ഷിക്കും. അതുകൊണ്ട് പുരുഷന്‍ പതിവു കാര്യമാത്രപ്രസക്ത ശൈലിയില്‍നിന്നും വിട്ടുമാറി വല്ലപ്പോഴുമെങ്കിലും വികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നത് അവന്‍ തന്റെ ഉള്ളറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സ്ത്രീയില്‍ ഉണര്‍ത്തും. അതവള്‍ക്ക് ഏറെ സംതൃപ്തിയും സമാധാനവും നല്കുകയും ചെയ്യും. തന്റെ ഇണയ്ക്കു നല്കാവുന്ന ഏറ്റവും മികച്ച സ്‌നേഹോപഹാരങ്ങളിലൊന്ന് അവള്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റമാണെന്ന കാര്യം പുരുഷന്‍ എപ്പോഴും ഓര്‍മിക്കണം.
കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാം.
ജീവിതം, സുഖദുഃഖസമ്മിശ്രമാണ്. സന്തോഷകരവും അല്ലാത്തവയുമായ മാനസിക- ശാരീരിക അവസ്ഥകളെ നമുക്ക് മാറിമാറി അഭിമുഖീകരിക്കേണ്ടതായി വരും. ഇതില്‍ അസുഖകരങ്ങളായ സംഗതികളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയോ അത്തരം അവസ്ഥകളെ നിങ്ങളെ ഓര്‍മിപ്പിക്കുകയോ ചെയ്യുന്നവരെ കുറ്റപ്പെടുത്താനുള്ള ഒരു പ്രവണത നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണോ?
ആണെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ ഈ ദൗര്‍ബല്യം നിങ്ങളുടേതു മാത്രമല്ലെന്നു നിങ്ങള്‍ക്കു സമാധാനിക്കാം. സ്ത്രീ പലപ്പോഴും ഇത്തരം അസുഖകരങ്ങളായ അവസ്ഥകളിലേക്ക് പുരുഷന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പുരുഷന്‍ അതിനെക്കുറിച്ച് സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍, സ്ത്രീ ഈ വിഷയത്തില്‍ പുരുഷന്റെ കുറ്റപ്പെടുത്തല്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് പുരുഷന്‍ ചിന്തിക്കേണ്ടതുണ്ട്. അവള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അവളുടെ വികാരങ്ങളും ആശങ്കകളും ഇണയുമായി പങ്കുെവക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമായിരിക്കുമെങ്കിലും തന്റെ സ്വസ്ഥതയെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നിലെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റങ്ങള്‍ ഫലത്തില്‍ പുരുഷന്റെ സ്വസ്ഥത നശിപ്പിക്കാറുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും അവളെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീ ബോധപൂര്‍വം അതാഗ്രഹിക്കാനിടയില്ലെന്ന് സ്വയം ബോധ്യപ്പെടുത്തുകയും അവളുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്ന വിധത്തില്‍ പ്രതികരിക്കുകയുമാണ് പുരുഷന്‍ ചെയ്യേണ്ടത്.
അസ്വസ്ഥതയുളവാക്കുന്ന വികാരങ്ങളെ തന്നിലേക്കുതന്നെ ഒതുക്കി അടച്ചുപൂട്ടിെവക്കുന്ന പുരുഷസ്വഭാവം വാസ്തവത്തില്‍ ഒരുതരം ഒളിച്ചോട്ടമാണ്. താത്കാലികമായി അതു ഗുണം ചെയ്‌തേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു വളരെ ദോഷകരമായി ഭവിക്കുമെന്നതു തീര്‍ച്ചയാണ്.
===================
പി.കെ.എ. റഷീദ്‌
(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, 15 October 2014



ഗ്രീ ടീയുടെ ഉപയോഗം കൊണ്ടുള്ള പാശ്വവശങ്ങ
·          
നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ് ഗ്രീ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.ശരീരത്തിന് ദോഷകരമായ . ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
* ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നഷ്ടമാകും.
* വെറും വയറ്റില്‍ ഗ്രീന്‍ടീ കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ കുടിക്കുക.
 മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.
*ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.
*ഗ്രീന്‍ ടീ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
*ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.
*കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.
 ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും. ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും.
* ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഗ്രീന്‍ ടീയുടെ അമിത ഉപയോഗം മൂലം ഉണ്ടാകും .
–kadappade----------- nirbhayam


Wednesday, 8 October 2014

ബാങ്കിന്റെ സേവനത്തില്‍ പരാതിയുണ്ടോ ? പരിഹാരം ഉറപ്പാക്കാം, ചെലവില്ലാതെ
Posted on: 08 Oct 2014


എസ് രാജ്യശ്രീ


അനാവശ്യമായി വായ്പ നിഷേധിച്ചു, അധിക പലിശ ഈടാക്കി, വലിയ തുക പ്രോസസിങ് ഫീസായി ഈടാക്കി, തെറ്റായ നിക്ഷേപപദ്ധതികള്‍ക്കായി അനാവശ്യമായി അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തു എന്നുവേണ്ട ബാങ്കുകളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് പരാതികളെ പറയാനുള്ളൂ.

എന്നാല്‍ ഇന്ന് ഒരു വ്യക്തിക്കും സ്വന്തം ജീവിതത്തില്‍ നിന്ന് ബാങ്കിനെ ഒഴിച്ചു നിര്‍ത്താനാകുമാകില്ല. നിക്ഷേപിക്കാനും വായ്പയെടുക്കാനും മാത്രമല്ല, വിവിധ തരം പണമിടപാടുകള്‍ക്കെല്ലാം ഇന്ന് ബാങ്കിനെ ആശ്രയിച്ചേ മതിയാകൂ. മല്‍സരം കൂടിയതോടെ മോഹനവാഗ്ദാനങ്ങളുമായി ബാങ്കുകള്‍ നമ്മുടെ വീട്ടുപടിക്കലെത്തുന്നു. നിങ്ങള്‍ അവരുടെ കസ്റ്റമറാകുന്നതു വരെ പ്രലോഭനങ്ങളുമായി അവര്‍ ഒപ്പമുണ്ടാകും. കസ്റ്റമറായി കഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ നമുക്കൊരു പരാതിയുണ്ടായാല്‍ കേള്‍ക്കാന്‍ പോലും ആരും ഉണ്ടാകില്ല. ബാങ്കില്‍ കയറിയിറങ്ങി മടുത്താലും നിങ്ങളുടെ പരാതിക്ക് പരിഹാരം കാണാനാകില്ല.

ഇന്ന് ബഹുഭൂരിപക്ഷം ഇടപാടുകാര്‍ക്കും ബാങ്കിനെ സംബന്ധിച്ച് പല വിധ പരാതികളുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ കൂടി വന്നതോടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും ബാങ്ക് ഇടപാടുകള്‍ ഒഴിച്ചു നിര്‍ത്തനാകാത്ത സ്ഥിതിയാണിപ്പോള്‍. അതനുസരിച്ച് ബാങ്കുകളെ കുറിച്ചുള്ള പരാതികളും പെരുകയാണ്. ബാങ്ക് അധികൃതരെ സമീപിച്ച് പരാതിപ്പെടാലും കയറിയിറങ്ങി ചെരുപ്പു തേയുമെന്നല്ലാതെ വലിയ ഫലമൊന്നുമില്ല എന്നതാണ് മിക്കവരുടേയും അനുഭവം. ധനനഷ്ടം, മാനനഷ്ടം, സമയനഷ്ടം എന്നിവയെല്ലാം സഹിച്ച് ഒരു കൂട്ടര്‍ മിണ്ടാതിരിക്കും. മറ്റൊരു കൂട്ടരാകട്ടെ ഉപഭോക്തൃകോടതിയില്‍ കേസുമായി അലയും. ഇവര്‍ക്ക് വലിയ തുക ചെലവാക്കേണ്ടിയും വരും.
 

എന്നാല്‍ അറിയുക ബാങ്കിനെ കുറിച്ച് നിങ്ങള്‍ക്കുള്ള പരാതികള്‍ക്ക് ചെലവൊന്നും ഇല്ലാതെ സമയബന്ധിതമായി പരിഹാരം കാണാന്‍ കഴിയും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ബാങ്കിംങ് ഓംബുഡ്‌സ്മാന് പരാതിനല്‍കുക. സേവനത്തിലെ പോരായ്മയുടെ പേരില്‍ പത്തു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് ഉത്തരവിടാനുള്ള അധികാരം ഓംബുഡ്‌സ്മാനുണ്ട്. അതിനു പുറമെ ഉപഭോക്താവിനുണ്ടാകുന്ന മാനസികവിഷമം, ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് ഒരു ലക്ഷം വരെ പിഴ വിധിക്കാനും ഓംബുഡ്‌സ്മാന് കഴിയും. കോടതിയുടെ പരിഗണനയില്‍ വന്ന പരാതികള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കില്ല. അതേസമയം ഓംബുഡ്‌സ്മാന്റെ ഉത്തരവില്‍ തൃപ്തിയില്ലെങ്കില്‍ പരാതിക്കാരന് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
 

വിദേശ ബാങ്കുകള്‍, പൊതു സ്വകാര്യബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയടക്കം എല്ലാത്തരം ബാങ്കുകളെ സംബന്ധിച്ച ഏതുതരം പരാതികളും ഓംബുഡ്‌സ്മാന്‍ പരിഗണിക്കും. ബാങ്കിന്റെ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന റീജിയണിലെ ഓംബുഡ്‌സ്മാനു വേണം പരാതി നല്‍കാന്‍. കേരളത്തിലെ ഉപഭോക്താക്കള്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് പരാതി നല്‍കേണ്ടത്. വെള്ള പേപ്പറില്‍ പരാതി എഴുതി നേരിട്ട് നല്‍കുകയോ പോസ്റ്റിലയയ്ക്കുകയോ ചെയ്യാം. ആര്‍ബിഐയുടെ ബാങ്കിങ് ഓബുഡ്‌സ്മാന്‍ സ്‌കീം എന്ന സെറ്റ് വഴി നിശ്ചിത അപേക്ഷാ ഫോമില്‍ ഓണ്‍ ലൈനായും പരാതി നല്‍കാം.
 

എന്നാല്‍ പരാതിയുമായി ഓംബുഡ്‌സ്മാനെ സമീപിക്കും മുമ്പ് ഒരു കാര്യം ചെയ്തിരിക്കണം. എന്തു പരാതിയായാലും അത് ആദ്യം ബാങ്കിന്റെ മേലധികാരിയ്ക്ക് നല്‍കണം. ഈ പരാതിക്ക് മറുപടി കിട്ടാതിരിക്കുകയോ കിട്ടിയ മറുപടിയില്‍ തൃപ്തിയില്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഓംബുഡ്‌സ്മാന്റെ അടുത്തേയ്ക്ക് പോകാവൂ. ബാങ്കിന് പരാതി നല്‍കാതെ നേരിട്ട് സമീപിച്ചാല്‍ ഓംബുഡ്‌സ്മാന്‍ നിങ്ങളുടെ പരാതി സ്വീകരിക്കില്ല.

അറിയുക പണചെലവില്ലാതെ , നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരംനേടാനുള്ള മാര്‍ഗമാണിത്.
 

Banking Ombudsman
 
C/o Reserve Bank of India
Bakery Junction
Thiruvananthapuram-695 033
Tel.No.0471-2326852
/2332723/2323959
Fax No.0471-2321625


rajyasreesajeev@gmail.com