To listen you must install Flash Player.

Sunday 7 July 2013


സൈനസ് എന്ന സങ്കടം


യുവതിയായ കോളേജ് അധ്യാപികയ്ക്ക് പെട്ടെന്നാണ് ജീവിതം നരകതുല്യമായത്. വിട്ടുമാറാത്ത ജലദോഷം. നല്ല തലവേദനയും മൂക്കടപ്പും. ശബ്ദംപോലും ഇടറുന്നതിനാല്‍ ക്ലാസെടുക്കാന്‍ നന്നേ ബുദ്ധിമുട്ട്. വീട്ടുജോലികള്‍ ചെയ്യാനാണെങ്കില്‍ തീരെ വയ്യ. പൊടിയടിച്ചാല്‍ ആകെ ബുദ്ധിമുട്ടാകും.

ആരെ കാണണം
വിട്ടുമാറാത്ത തലവേദനകൊണ്ട് ദേഷ്യവും ഈര്‍ഷ്യയും വേറെ. മാസത്തിലൊരിക്കല്‍ കിടപ്പാകുന്നതും പതിവായപ്പോള്‍ ജീവിതംതന്നെ വഴിമുട്ടിയതായി തോന്നി. ക്രോസിന്‍ വിഴുങ്ങലും വിക്‌സ് പുരട്ടലും അവസാനിപ്പിച്ച് ഒടുവില്‍ അധ്യാപിക ഇ.എന്‍.ടി. സര്‍ജനെ കണ്ടു.
മരുന്നുകള്‍
ആന്‍റിബയോട്ടിക്, ഡീ കണ്‍ജസ്റ്റന്‍റ്‌സ്, വിറ്റാമിനുകള്‍ എന്നിവയുടെ കോഴ്‌സിനൊപ്പം മൂക്കിലൊഴിക്കാനും ഡോക്ടര്‍ മരുന്ന് നല്‍കി. ആവികൊള്ളാനും ഉപദേശിച്ചു. മാറ്റം പെട്ടെന്നു ദൃശ്യമായി. പനിയും മൂക്കിലെ പഴുപ്പും വിട്ടകന്നു.

തുടര്‍ന്ന് സമീകൃത ആഹാരവും വ്യായാമം, പ്രാണായാമം പോലുള്ള ശ്വസനക്രിയകളും ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ ഈ രോഗം ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സൈനസൈറ്റിസ് എന്ന രോഗബാധമൂലം കഷ്ടപ്പെടുന്ന 120 ദശലക്ഷം ഇന്ത്യാക്കാരില്‍ ഒരാളാണ് ഈ കോളേജ് അധ്യാപിക. മൂക്കിനിരുവശവും ഉള്ള സൈനസ് അറകളില്‍ കഫം കെട്ടുകയും പഴുപ്പുണ്ടാകുകയും ചെയ്യുന്നതാണ് ഈ രോഗമെന്ന് ചുരുക്കത്തില്‍ പറയാം.

ലക്ഷണങ്ങള്‍
ഘ്രാണശക്തി കുറയുക, വായില്‍ കയ്പ്, ക്ഷീണം, വായ്ക്കുള്ളില്‍ വേദന എന്നിവയുണ്ടാകും. 10 - 14 ദിവസങ്ങള്‍ വരെ ഈ അവസ്ഥ തുടരാം. മരുന്നു കഴിച്ച് രോഗം മാറിയാലും മലിനീകരണം, അലര്‍ജി, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കൊപ്പം വീണ്ടും രോഗം ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണ്.

പരിശോധനകള്‍
രോഗം കഠിനമായാല്‍ എന്‍ഡോസേ്കാപ്പി, സി.ടി. സ്‌കാന്‍ എന്നിവ വേണ്ടിവരും. അത്യാവശ്യമാണെങ്കില്‍ ശസ്ത്രക്രിയയും. ജീവിതശൈലി കൊണ്ടും മുന്‍കൂര്‍ പ്രതിരോധത്തിലൂടെയും അകറ്റി നിര്‍ത്തേണ്ട രോഗമാണ് സൈനസൈറ്റിസ്. ആയുര്‍വേദം, ഹോമിയോ, യോഗ സമ്പ്രദായങ്ങളിലും ഫലപ്രദമായ ചികിത്സ ഇതിനുണ്ട്. നാട്ടുവൈദ്യത്തില്‍ ചില ഒറ്റമൂലികളും ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

0 comments:

Post a Comment