To listen you must install Flash Player.

Monday 8 July 2013


പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍


ഡോ: കെ. മുരളീധരന്‍ പിള്ള 
കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും വാഗ്ഭടനും, പ്രമേഹം ബാധിച്ചാല്‍ ധാരാളമായി മൂത്രമൊഴിക്കുമെന്നും മൂത്രം വീഴുന്ന സ്ഥലത്ത് മാധുര്യം നിമിത്തം ഉറുമ്പുകള്‍ ഓടിക്കൂടുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാലാകണം മധുമേഹം എന്ന് ഈ രോഗത്തിനവര്‍ പേരു നല്‍കിയത്.

നേരത്തേ കണ്ടെത്തുക
വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്, ശരീരത്തിന് പ്രത്യേക ഗന്ധം, സന്ധിബന്ധങ്ങള്‍ക്ക് അയവ് അനുഭവപ്പെടുക, ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക, തൊണ്ട വരള്‍ച്ച, ദാഹം, ശരീരം മെലിയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ പൂര്‍വ രൂപങ്ങളിലുള്‍പ്പെടുന്നു.

അഗ്‌ന്യാശയ (പാന്‍ക്രിയാസ്)ത്തിന്റെ ഒരുഭാഗം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ദ്രാവകം കുറയുകയോ തീരെ ഇല്ലാതാവുകയോ ആണ് മധുേമഹത്തിന്റെ അടിസ്ഥാന കാരണം. ശരീരകോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്റെ സാന്നിധ്യം ആവശ്യമാണ്. ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ കോശങ്ങള്‍ക്ക് പഞ്ചസാര ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി അതു രക്തത്തില്‍ കെട്ടിനില്‍ക്കും. ചില പ്രത്യേക കാരണങ്ങളാല്‍ മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹത്തെ ആയുര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം ജോലിചെയ്തു മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ സംഘര്‍ഷങ്ങളും ഉറ്റബന്ധുക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ് ഇതിനു പിന്നില്‍. 
പഥ്യം പ്രധാനം; ചികിത്സ പിന്നീട്
ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.

ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.

എന്തൊക്കെ കഴിക്കാം
സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ മധുര വസ്തുക്കള്‍, മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.

തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.

വ്യായാമം മറക്കരുത്
വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.

0 comments:

Post a Comment